തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ഒരു ബന്ധവുമില്ലെന്ന് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. എന്റെ നമ്പർ ആരോ മിസ് യൂസ് ചെയ്യുന്നു. അതെ കുറിച്ചാണ് SIT ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വർണക്കവർച്ചയുമായി ഒരു ബന്ധവും ഇല്ല. താൻ ഉപയോഗിക്കുന്ന നമ്പർ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആൾ നമ്പർ ദുരുപയോഗം ചെയ്തു. താൻ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് സ്വർണ്ണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.ബാലമുരുഗൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു.അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.
ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്‌ഐടിയുടെ അന്വേഷണം.