കാൺപൂർ: ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു. ദമ്പതികളുടെ ഏകമകളായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ച.കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന വോർമർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകൾക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ബിത്തൂരിലെ ബ്രഹ്മനഗർ ഏരിയയിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം. കുഞ്ഞിനെ ജനിച്ചയുടനെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് എൻഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് തീപിടിത്തമുണ്ടായത്. കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ, തുടകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ മരണത്തിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പിന്നാലെ കുഞ്ഞിന്റെ അമ്മായി ബിത്തൂർ പൊലീസ് സ്റ്റേഷനിൽ ആശുപത്രിക്ക് എതിരെ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബക്കർഗഞ്ച് നിവാസിയായ അരുൺ നിഷാദിന്റെ കുഞ്ഞാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അരുൺ നിഷാദിന്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ഭാര്യയെ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സിസേറിയനിലൂടെ ബിട്ടു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.