റിയാദ്: ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ. സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത പബ്ലിക് റൈറ്റ്സ് കേസിൽ വിധിച്ച 20 വർഷത്തെ തടവു ശിക്ഷാ കാലാവധി 20ന് പൂർത്തിയായിരുന്നു.
സൗദി നിയമവ്യവസ്ഥയും മരിച്ച ബാലന്റെ കുടുംബവും നൽകിയ ആനുകൂല്യത്തിന്റെ ഭാഗമായാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി തിരിച്ചുവരവിനു വഴിയൊരുങ്ങിയത്. ഇതിനാൽ സൗദി ഭരണകൂടത്തെയും നിയമവ്യവസ്ഥയെയും മരിച്ച ബാലന്റെ കുടുംബത്തെയും അങ്ങേയറ്റം ആദരിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.