ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നു. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇർസാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നിരുന്നത്.പ്രദേശത്തെ കുട്ടികൾക്ക് ഇർസാന ട്യൂഷനെടുക്കാറുണ്ടായിരുന്നു. ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മുസഫർനഗർ സ്വദേശിയായ ഇബ്രാഹീം മൂന്ന് വർഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ന് ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്. ആ സമയത്താണ് കൊലപാതകം നടന്നത്.