Share this Article
News Malayalam 24x7
ബന്ദികളെ ഉടന്‍ മോചിപ്പിക്കണം; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
Trump Issues Ultimatum to Hamas: Release Hostages Immediately

ഹമാസുമായുള്ള സമാധാനക്കരാറിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം പൊറുക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഗാസയിൽ നിന്ന് പിൻമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ഹമാസിന് നരകതുല്യമായ അനുഭവമായിരിക്കും നേരിടേണ്ടി വരികയെന്നും ട്രംപ് കടുത്ത ഭാഷയിൽ വ്യക്തമാക്കി.

ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാനക്കരാർ ഇസ്രായേൽ അംഗീകരിച്ചിരുന്നു. ഈ കരാർ അംഗീകരിക്കുകയാണെങ്കിൽ, 72 മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കുക, നിരായുധീകരണം, ഗാസയുടെ ഭരണം ഒഴിയുക തുടങ്ങിയ വ്യവസ്ഥകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ, ഹമാസ് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശവും ഭരണത്തിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനവും അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിരായുധീകരണം പോലുള്ള ചില പ്രധാന നിർദ്ദേശങ്ങളിൽ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


ഹമാസിന്റെ പ്രതികരണത്തെത്തുടർന്ന് ഇസ്രായേൽ ഗാസയിൽ താൽക്കാലികമായി നിർത്തിവെച്ച ബോംബാക്രമണം പുനരാരംഭിച്ചു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഹമാസിനെതിരെ ശക്തമായ മുന്നറിയിപ്പുണ്ടായത്. സമാധാനക്കരാർ അംഗീകരിക്കാൻ ഹമാസ് തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും അമേരിക്ക നൽകുമെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിരുന്നു.


നിലവിൽ അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ തുടരുകയാണ്. ഈജിപ്തിലേക്ക് അമേരിക്കൻ പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്. ഈ ചർച്ചകളിൽ ഹമാസ് കൂടുതൽ വ്യക്തമായ നിലപാടുകൾ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദികളെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.


സമാധാനക്കരാറിൽ ഹമാസ് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും, അല്ലാത്തപക്ഷം കൂടുതൽ കടുത്ത നടപടികളിലേക്ക് അമേരിക്കയും ഇസ്രായേലും നീങ്ങുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories