കേരള സ്റ്റോറി 2' എന്ന സിനിമയ്ക്കെതിരെ സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിനും സിനിമയുടെ നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.
സിനിമയുടെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ വസ്തുതാപരമായ കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കേരളത്തെ മുഴുവൻ താറടിച്ചു കാണിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത്തരം സിനിമകൾ സമൂഹത്തിൽ വർഗീയത പടർത്തുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ചിത്രത്തിന്റെ ഉള്ളടക്കം സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പ്രദർശനാനുമതി നിഷേധിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. വിപുൽ അമൃതലാൽ ഷാ നിർമ്മിച്ച ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തുടർനടപടികൾ നിർണ്ണായകമാകും.