Share this Article
image
ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി
വെബ് ടീം
posted on 10-06-2024
1 min read

തിരുവനന്തപുരം: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്.

തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്റെ മകനാണ്.

എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്‌സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തമാണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യുവനേതാക്കളായ പി കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിലാണ് ഹാരിസ് ബീരാന്‍ മത്സരിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories