ഡൽഹിയിലെ അതിരൂക്ഷമായ വായു മലിനീകരണത്തിൽ അടിയന്തര ഇടപെടലുമായി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). വായു മലിനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും കണ്ടെത്തി പരിഹാരത്തിനായുള്ള പഠനം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശങ്ങൾ. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കാണ് മലിനീകരണം കുറയ്ക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകിയത്.
പൊടിശല്യം നിയന്ത്രിക്കുന്നതിനായി റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. മലിനീകരണ നിരീക്ഷണ ഏജൻസികൾ, പരിസ്ഥിതി, കൃഷി, ഭവന നിർമ്മാണം, വൈദ്യുതി തുടങ്ങിയ എട്ട് കേന്ദ്ര വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും യോഗത്തിൽ സന്നിഹിതരായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. വായു മലിനീകരണം കുറയ്ക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.