ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത പ്രതിരോധ മേധാവി അനിൽ ചൗഹാൻ. നാല് ദിവസം നീണ്ടുനിന്ന പോരാട്ടം ഒരിക്കൽ പോലും ആണവയുദ്ധത്തിന്റേതായ സാഹചര്യം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന. യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതല്ല ഇപ്പോൾ പ്രധാനം. എന്തുകൊണ്ടാണ് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദവും അദ്ദേഹം തള്ളി. എത്ര വിമാനങ്ങളാണ് യുദ്ധത്തിനിടെ നഷ്ടമായതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.