തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പക്റ്ററെ കൈയേറ്റം ചെയ്ത സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം .
ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി എത്തിയതായിരുന്നു കൃഷ്ണമോഹൻ. എന്നാൽ ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്‍റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച എസ്ഐയെ തിരുവല്ല സിഐ തടയുകയും അവിടെനിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ ഇതേതുടർന്ന് വാക്കേറ്റമാവുകയും സിഐയെ കൈയേറ്റം ചെയ്യുന്നതിലേക്കും എത്തി.സംഭവത്തെ തുടർന്ന് കൃഷ്ണമോഹനെതിരേയും അദ്ദേഹത്തിന്‍റെ ഒപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കൾക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്രമം നടത്തിയ കൃഷ്ണമോഹൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പിന്നീടാണ് മനസിലായത്.