ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിച്ചു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം . ജീവനോപാധിക്ക് വേണ്ടി വിനിയോഗം അനുവദിക്കും. ഭൂമി വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍എഡിഎഫ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനം കൂടി യാഥാര്‍ത്ഥ്യമായി. മലയോര ജനതയ്ക്കുള്ള അംഗീകാരമാണ് ഭുപതിവ് ഭേദഗതി ചട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കല്ലാടി - മേപ്പാടി തുരങ്കപാത നിര്‍മാണോദ്ഘാടനം 30 ന് നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിതരണവും തടയാനുള്ള സർക്കാരിന്റെ പ്രവർത്തികൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. വിവിധ മേഖലകളിൽ ഓണക്കാലത്ത് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞു. നിയമസഭ സമ്മേളനം സെപ്റ്റംബർ 15 മുതൽ നടത്താൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.