തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി.
തിരുവനന്തപുരം അഡിഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പീഡനത്തിന് ഇരയായ പെൺകുട്ടികളെ ആദ്യമായല്ല രാഹുൽ ഈശ്വർ മോശമായി ചിത്രീകരിക്കുന്നതെന്നും ഇതിന് മുമ്പും ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ഥിരമായി ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസിൽ ജാമ്യം നൽകിയാൽ ഇത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.