പി.വി.അൻവറിനെ ഒപ്പം നിർത്തണമെന്ന് മുസ്ലിം ലീഗിൽ പൊതുവികാരം. എന്നാൽ യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കടുത്ത എതിർപ്പാണ് ഇതിന് തടസ്സമാകുന്നത്. അൻവറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് 27ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യും. അതേസമയം അൻവറിനെ ഒപ്പം നിർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നേരത്തെ ചെയ്തത് പോലെ മധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗ് ഇനി തയ്യാറാവില്ല. ലീഗിന്റെ അഭിപ്രായം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ഉണ്ട്. എന്നാൽ പാർട്ടിയിലെ യുവ നേതാക്കൾ വി.ഡി. സതീശന്റെ അഭിപ്രായത്തോടൊപ്പം ആണ്. ലീഗ് സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ അൻവറിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകൂ. അല്ലെങ്കിൽ അൻവറിനു മുൻപിൽ വാതിലുകൾ അടഞ്ഞു തന്നെ കിടക്കും.