സ്കൂൾ അധ്യയന വർഷാരംഭത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ യൂണിറ്റ്. അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ കുട്ടികളെ വാഹനങ്ങളിൽ കയറ്റാൻ പാടില്ല എന്ന് നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് വാഹനങ്ങൾ നിർത്തിയിടുന്നതും വഴിയോരക്കച്ചവടങ്ങളും നിരോധിച്ചു.
സംസ്ഥാനത്ത് സ്കൂൾ അധ്യയനവർഷം ആരംഭിക്കുമ്പോൾ നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്കൂൾ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കുട്ടികളെ ഇറക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും വഴിയോരക്കച്ചവടങ്ങളും നിരോധിച്ചു.
അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ കുട്ടികളെ വാഹനത്തിൽ കയറ്റാൻ പാടില്ല. സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മോട്ടോർവാഹന നിയമപ്രകാരമുള്ള ഫിറ്റ്‌നസ്, പെർമിറ്റ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുൻപുമാത്രമേ വാഹനങ്ങൾ സ്കൂളുകൾക്കു സമീപം എത്താൻ പാടുള്ളൂ എന്നും നിർദേശം ഉണ്ട്.
സ്കൂൾ മേഖലകളിൽ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. വിദ്യാർഥികൾ വാഹനത്തിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ എതിർവശത്തേക്കു പോകുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും ഡ്രൈവർമാർ, സഹായികൾ എന്നിവർ ജാഗ്രത പുലർത്തണം. ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന റോഡുകളിൽ ആവശ്യമായ സമയങ്ങളിൽ വാഹനഗതാഗതം വഴിതിരിച്ചുവിടും. സിറ്റി പൊലീസിന്റെ ഗതാഗതക്രമീകരണങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ യൂണിറ്റ് അറിയിച്ചു.