സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. വയോജന ക്ഷേമത്തിനായി മാത്രമായി ഒരു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത നിർണായക തീരുമാനമാണ് ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം. വയോജനങ്ങൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും നിലവിലുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനും പുതിയ വകുപ്പിന്റെ രൂപീകരണം വഴി സാധിക്കും. വയോജനങ്ങളുടെ ശാരീരിക-മാനസിക സംരക്ഷണത്തിന് ഈ വകുപ്പ് പ്രത്യേക ഊന്നൽ നൽകും.
ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ മികച്ച വയോജന സൗഹൃദ മാതൃകകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച 'ഇന്ദിരാ ഗ്യാരണ്ടി'യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു വയോജന വകുപ്പിന്റെ രൂപീകരണം. സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനം നടപ്പിലാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. സാമൂഹിക നീതി വകുപ്പിന് കീഴിൽ വയോജന ക്ഷേമത്തിനായി പദ്ധതികൾ ഉണ്ടെങ്കിലും, കാര്യക്ഷമമായ ഏകോപനത്തിന് ഒരു പ്രത്യേക വകുപ്പ് തന്നെ വേണമെന്ന ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്.