ന്യൂഡൽഹി: ഓരോ ദിവസവും 16 സ്ത്രീകൾ സ്ത്രീധനപീഡനം മൂലം 2024-ൽ ഇന്ത്യയിൽ കൊല്ലപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (NCRB). എൻസിആർബി മേയ് ആറിന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ മാത്രം ഇന്ത്യയിൽ 5,737 സ്ത്രീധന മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം അല്ലെങ്കിൽ വിവാഹശേഷമുള്ള സംശയാസ്പദമായ മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കണക്കാണിത്.ഈയടുത്ത് നടന്ന ഭോപ്പാലിലെ ത്വീഷ ശർമ്മയുടെയും ഗ്രേറ്റർ നോയിഡയിലെ ദീപിക നഗറിന്റെയും മരണങ്ങളാണ് ഇന്ത്യയിലെ സ്ത്രീധന പീഡനങ്ങളിലേക്ക് വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരും മരിച്ചത്. ഇവരുടെ കുടുംബങ്ങൾ ഭർതൃവീട്ടുകാർക്കെതിരെ പീഡനവും സ്ത്രീധന സംബന്ധമായ ഉപദ്രവങ്ങളും ആരോപിച്ചിട്ടുണ്ട്.എൻസിആർബിയുടെ 'ക്രൈം ഇൻ ഇന്ത്യ 2024' റിപ്പോർട്ട് അനുസരിച്ച്, മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടർച്ചയായ അഞ്ചാം വർഷവും സ്ത്രീധന മരണ കേസുകളിൽ ഡൽഹിയാണ്‌ഒന്നാമത്. 2024-ൽ രാജ്യതലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകളിലായി 111 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-ൽ 114 കേസുകളും 2021-ൽ കോവിഡ് കാലത്ത് 136 കേസുകളുമായിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
ആ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിലെ കണക്കുകൾ വളരെ കൂടുതലാണ്. മെട്രോ നഗരങ്ങളിൽ കാൺപുരിൽ 54 കേസുകളും ബെംഗളൂരുവിൽ 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിലെ സ്ത്രീധന മരണനിരക്ക് ലക്ഷത്തിൽ 1.4 ആണ്. ഇതിനു വിപരീതമായി, കൊച്ചി, ചെന്നൈ തുടങ്ങിയ പല ദക്ഷിണേന്ത്യൻ നഗരങ്ങളിലും 2024-ൽ സ്ത്രീധന മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2023-ൽ സ്ത്രീധന നിരോധന നിയമപ്രകാരം 15,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 14% വർധനവാണ് കാണിക്കുന്നത്.ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന കേസുകൾ (7,151) റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കർണാടകയും (2,322) വരുന്നു. 2023-ൽ ആകെ 6,156 പേർ സ്ത്രീധന മരണ കേസുകളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഉത്തർപ്രദേശിലും ബിഹാറിലുമാണ്.
ഭാരതീയ ന്യായ സംഹിതയിലെ 80-ാം വകുപ്പ് പ്രകാരം (മുമ്പ് ഐ.പി.സി. സെക്ഷൻ 304B), വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തിൽ മരിക്കുകയും അവളുടെ മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ക്രൂരതയോ പീഡനമോ നേരിട്ടതിന് തെളിവുണ്ടാവുകയും ചെയ്താൽ അത് സ്ത്രീധന മരണമായി രജിസ്റ്റർ ചെയ്യുന്നു.