എൻഎസ്എസ് പൊതുയോഗം ഇന്ന് പെരുന്നയിൽ ചേരും. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടുകൾ യോഗത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് നടപടികളാണ് പ്രധാന അജണ്ട.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ കോണുകളിൽ നിന്ന് സുകുമാരൻ നായർക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എറണാകുളം, കണയന്നൂർ എൻഎസ്എസ് കരയോഗങ്ങളുടെ ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിൽ നിന്നുള്ള ഒരു കുടുംബത്തിൽ നിന്ന് നാലുപേർ എൻഎസ്എസ് അംഗത്വം രാജിവെക്കുന്ന സാഹചര്യവും ഉണ്ടായി. കൂടാതെ വിവിധയിടങ്ങളിൽ സുകുമാരൻ നായർ 'കട്ടപ്പ' യാണെന്ന് ആക്ഷേപിച്ച് ഫ്ലെക്സ് ബോർഡുകളും ഉയർന്നിരുന്നു.
ഇന്നത്തെ യോഗത്തിൽ സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാട് ഒരു പ്രധാന ചർച്ചാ വിഷയമായിരിക്കും. ഒൻപത് വർഷത്തിന് ശേഷമാണ് എൻഎസ്എസ് തങ്ങളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തുന്നത്. ആഗോള അയ്യപ്പ സംഗമവും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുകുമാരൻ നായർ സർക്കാരിന് അനുകൂലമായി നിലപാടെടുത്തത്.
ഈ വിഷയങ്ങളെല്ലാം തന്നെ ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ പ്രധാന അജണ്ടയായിരിക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടുകൾ യോഗത്തിൽ ഉയർന്നു വരാനുള്ള സാധ്യതയുണ്ടെന്നും ഉണ്ണികൃഷ്ണൻ റിപ്പോർട്ട് ചെയ്യുന്നു.