കാസർഗോഡ്: ആശുപത്രിയിൽനിന്നും മൃതദേഹം മാറി നൽകി. ചിറ്റാരിക്കാൽ സ്വദേശി പി.സി. തോമസ് പനച്ചിക്കൽ (86) എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. കണ്ണൂർ കരുവഞ്ചാൽ സെയിന്റ് ജോസഫ് ആശുപത്രിക്കാണ് പിഴവ് സംഭവിച്ചത്.വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആശുപത്രിയിൽവെച്ച് മരിച്ചു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചത്. ഈ സമയത്താണ് മൃതദേഹം തോമസിന്റേതല്ല എന്ന കാര്യം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും അവർ തോമസിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചുകൊടുക്കുകയുമായിരുന്നു.
ഇതുകാരണം ഉച്ചയ്ക്ക് 2.30-ന് നടക്കേണ്ടിയിരുന്ന സംസ്‌കാര ചടങ്ങുകൾ വൈകുന്നേരത്തേക്ക് മാറ്റി. മോർച്ചറി ജീവനക്കാരുടെ അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.