ബെംഗളൂരു: കർണാടകയിലെ വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് വഴിവെച്ചു.
ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം. രോഷാകുലരായ ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.ഓഫീസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.