ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തെ വിപുലപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതിയും വിജിലൻസ് തേടും. സ്വർണ്ണപ്പാളിയുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്താനും നീക്കമുണ്ട്.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വ്യക്തതയില്ലെന്നും, സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 2019-ൽ സ്വർണ്ണാഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്വർണ്ണപ്പാളിയിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് ധാരണാപിശകായിരുന്നുവെന്നും, തൂക്കക്കുറവ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും മൊഴികളിൽ നിന്ന് വ്യക്തമായി. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ പാളി തന്നെയാണോ തിരിച്ചെത്തിച്ചത് എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയും തെളിവുകളും ശേഖരിക്കണമെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകുന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
അതേസമയം, നിയമസഭ ഇന്ന് വീണ്ടും ചേരുമ്പോൾ സ്വർണ്ണപ്പാളി വിവാദം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിക്കുന്നതിനൊപ്പം അടിയന്തര പ്രമേയമായി കൊണ്ടുവരാനും സാധ്യതയുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുള്ള ഈ വിഷയം ശക്തമായി ഉന്നയിച്ച് പ്രതിഷേധിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.
മുൻ സ്പീക്കറും നിലവിലെ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി. രാജേഷ്, നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ 17 അടിയന്തര പ്രമേയങ്ങൾ ഈ നിയമസഭയുടെ കാലയളവിൽ ചർച്ച ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി.