പന്തളം: ഒടുവിൽ കോൺഗ്രസ് വിശ്വാസസംരക്ഷണ സംഗമത്തിൽ കെ മുരളീധരൻ എത്തി. പരിപാടി തുടങ്ങി ആറു മണിക്കൂറോളം കഴിഞ്ഞാണ് മുരളീധരൻ വേദിയിലെത്തിയത്.വൈകിയത് ഗുരുവായൂര്‍ പോയതിനാലെന്ന് വിശദീകരണം. പാർട്ടിയിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെന്നും പക്ഷെ അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ശബരിമല സ്വർണമോഷണം കേരള പൊലീസ് അന്വേഷിച്ചിച്ച് കാര്യമല്ല. സിബിഐയിലും വിശ്വാസമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം. മന്ത്രി വി എൻ .വാസവൻ രാജി വയ്ക്കണം. ആചാരലംഘനം വകുപ്പിന്‍റെ ഭാഗമെന്ന് അദ്ദേഹം വിചാരിക്കുന്നു. ബോര്‍ഡ് പിരിച്ചുവിടുംവരെ യുഡിഎഫ് പ്രക്ഷോഭം തുടരുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ശബരിമല സ്വർണമോഷണത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് മുരളീധരൻ ഉന്നയിച്ചത്. ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും മന്ത്രി വി എൻ വാസവൻ രാജി വയ്ക്കണമെന്നും മുരളീധരൻ പറഞ്ഞു.പിണറായി സർക്കാർ സ്റ്റണ്ടും സെക്‌സും നിറഞ്ഞ സിനിമയായി മാറി എന്ന് വരെ മുരളീധരൻ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരെയും മുരളീധരൻ വിമർശനം നടത്തി.
ഭഗവാന്റെ സ്വര്‍ണ്ണം കക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സത്യം തെളിയുന്നത് വരെ യു.ഡി.എഫ് പ്രതിഷേധം തുടരും. കടകംപ്പള്ളി സുരേന്ദ്രന്‍ സ്വര്‍ണം വിറ്റത് ഏത് കോടീശ്വരനാണെന്നും പ്രതിപക്ഷ നേതാവ് വിശ്വാസ സംരക്ഷണ പദയാത്ര സമാപന സമ്മേളനത്തില്‍ ചോദിച്ചു.
നേരത്തെ ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പന്തളത്തേക്ക് വിശ്വാസ സംരക്ഷണ പദയാത്ര നടത്തിയത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമടക്കം ജാഥയില്‍ അണിനിരന്നു. കാരക്കാട് അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിന്നു പന്തളം ജംഗ്ഷൻ വരെ ആറ് കിലോമീറ്ററിൽ അധികമാണ് പദയാത്ര സഞ്ചരിച്ചത്.