Share this Article
Union Budget
പോപ്പിൻ്റെ പിൻഗാമി ആര് ? കോണ്‍ക്ലേവിന് ഇന്ന് തുടക്കം
Conclave Begins Today to Elect Successor

പോപ് ഫ്രാന്‍സിസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ ജിയോവനി ബാറ്റിസ്റ്റ റേയും കമര്‍ലംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരലും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. ഇന്ന് ഒരു വോട്ടെടുപ്പ് നടക്കും. പാപ്പ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കടുക്കുന്ന കോണ്‍ക്ലേവും ഇത്തവണത്തേതാണ്.

വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയെ തെരഞ്ഞടുക്കുന്നതിന് 21 ആം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്ന മൂന്നാമത്തെ കോണ്‍ക്ലേവിനാണ് വത്തിക്കാനില്‍ തുടക്കമാവുന്നത്. പോപ്പിന്റെ പിന്‍ഗാമിയെ പ്രവചിക്കുക അസാധ്യമാണെങ്കിലും സാധ്യതാ പട്ടികയിലുള്ളവരുടെ പേരുകള്‍ മാധ്യമങ്ങളും വത്തിക്കാന്‍ നിരീക്ഷകരും വാതുവെപ്പുകാരും പങ്കുവയ്ക്കുന്നുണ്ട്.

 യൂറോപ്പിനും ഏഷ്യക്കും ആഫ്രിക്കയ്ക്കുമാണ് കൂടുതല്‍ സാധ്യത. യൂറോപ്പില്‍ നിന്ന് അഞ്ചും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഒന്നുവീതം കര്‍ദിനാള്‍മാരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇറ്റലിയില്‍ നിന്ന് മൂന്ന് കര്‍ദിനാള്‍മാര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്.ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനാണ്.

 രണ്ടാം സ്ഥാനത്ത്  ഏഷ്യന്‍ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന കര്‍ദിനാള്‍ അന്റോണിയോ ടഗ്‌ളേ.  തൊട്ടു പിന്നില്‍ ഇറ്റലിയില്‍ നിന്നുള്ള മറ്റിയോ സുപ്പിയും പിയര്‍ ബാറ്റിസ്റ്റ പിസബല്ലയും. ഹംഗറിയില്‍ നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോയും ഘാനയില്‍ നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണും ഫ്രാന്‍സില്‍ നിന്നുള്ള കര്‍ദിനാള്‍ ഷീന്‍ മാര്‍ക് അവേലിനുംസാധ്യതാ പട്ടികയിലെ പിന്‍നിരക്കാരാണ്.

 തെരഞ്ഞെടുപ്പ് പ്രവചനം അസാധ്യമാക്കും വിധം കോണ്‍ക്ലേവിന്റെ ഘടന അതിസങ്കീര്‍ണമാണ്. കംബോഡിയ,മംഗോളിയ തുടങ്ങിയ ചെറുരാജ്യങ്ങള്‍ക്കു പോലും ഇത്തവണ കോണ്‍ക്ലവില്‍ പ്രാതിനിധ്യമുണ്ട്. പോപ്പാവാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ ഈ നുറ്റാണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്. ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ട് പതിനാറമന്‍ മാത്രം. കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 133 പേര്‍ പങ്കെടുക്കും.

ഇന്ത്യയില്‍ നിന്ന് 4 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. കര്‍ദിനാള്‍മാരായ ഫിലിപ് നേരി ഫെറാവോ, ആന്റണി പൂള, മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ,മാര്‍ ജോര്‍ജി കൂവക്കാട്ട് എന്നിവര്‍ക്കാണ് വോട്ടവകാശം. സമൂഹദിവ്യബലിക്ക് ശേഷം പൗളിന്‍ ചാപ്പലില്‍ നിന്ന് കര്‍ദിനാള്‍മാര്‍ പ്രദിക്ഷണമായിസിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിക്കും. ഇന്ന് ഒരു വോട്ടെടുപ്പ് മാത്രമേ ഉണ്ടാവൂ. രണ്ടാം ദിനം മുതല്‍ പ്രതിദിനം രണ്ട് വോട്ടെടുപ്പ് വീതം നടക്കും.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയരുന്നതിനുള്ള കാത്തിരിപ്പിലാണ് ഇനി വിശ്വാസ സമൂഹവും ലോകവും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories