Share this Article
image
ആശങ്ക വേണ്ട;കടയുടമകൾ നോട്ട് നിരസിക്കാൻ പാടില്ല; നോട്ടുകൾ മാറ്റാൻ 4 മാസം സമയമുണ്ടെന്നും ആർബിഐ ഗവർണർ
വെബ് ടീം
posted on 22-05-2023
1 min read

ന്യുഡൽഹി: 2000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ കുറിച്ച് ആരും  ആശങ്കപ്പെടേണ്ടതില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കാതെ നോട്ടുകൾ മാറ്റിയെടുക്കാൻ പൂർണ സജ്ജമായിരിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും കടയുടമകൾ നോട്ട് നിരസിക്കാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഗവർണർ.

2000 രൂപ നോട്ടുകൾ കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ചു. വിപണിയിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലാത്തതിനാൽ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. 2000 രൂപ നോട്ട് നിയമസാധുതയുള്ളതായി തുടരും, 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനും മാറാനും കഴിയും. നോട്ടുകൾ മാറ്റാൻ സമയം ഏറെയുള്ളതിനാൽ നോട്ട് മാറ്റുന്നതിൽ ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു.

ഇന്ത്യയുടെ കറൻസി മാനേജ്മെന്റ് സംവിധാനം വളരെ ശക്തമാണ്. 2000 നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത് ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമാണെന്നും ആർബിഐയുടെ കറൻസി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത് പരിഗണിക്കേണ്ടതെന്നും ദാസ് പറഞ്ഞു. കൂടുതൽ 500 രൂപ നോട്ടുകൾ അവതരിപ്പിക്കാനുള്ള തീരുമാനം പൊതുജനങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories