ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി തുടങ്ങി. 2019-ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. സ്വർണ്ണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കോടതി ശരിവച്ച വിജിലൻസ് റിപ്പോർട്ടിൽ, ഒന്നര കിലോയിലധികം സ്വർണ്ണം മോഷണം പോയെന്ന് കണ്ടെത്തിയിരുന്നു.
ചെമ്പുപാളികളിൽ നിറം മങ്ങിയതിനെ തുടർന്ന് ചെന്നൈയിലേക്ക് കൊടുത്തയച്ചെന്നും അത് താനാണ് ചെയ്തതെന്നും മുരാരി ബാബു ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. സാധാരണഗതിയിൽ ശബരിമലയുമായി ബന്ധപ്പെട്ട സ്വത്ത് വകകളുടെ ചുമതല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കോ മാനേജർക്കോ ആണ്. സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സമയത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവായിരുന്നു.
അന്ന് ഈ വിഷയത്തിൽ മജിസ്ട്രേട്ട് തയ്യാറാക്കിയ മഹസ്സർ എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയിരുന്നു. അന്ന് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുതീഷ് ഇപ്പോൾ സർവീസിൽ നിന്ന് വിരമിച്ചു. മുരാരി ബാബു ഇപ്പോൾ ദേവസ്വം ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറാണ്. നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നത് ഉറപ്പായി കഴിഞ്ഞു.