കേരളം ഒരു പുതുയുഗപ്പിറവിയിലാണെന്നും അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, ഈ പ്രഖ്യാപനത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിക്കുകയും സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊള്ളയായ വാഗ്ദാനമാണെന്നും, പറയുന്നതുമാത്രമേ നടപ്പാക്കൂ എന്ന ഇടത് നയത്തെയാണ് ഇത് കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ മാധ്യമങ്ങളെ കണ്ടപ്പോൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. "ഒരിടത്തും പട്ടിണിയില്ലെന്ന് ഉറപ്പാക്കി" എന്ന് പറയുന്ന സർക്കാർ എന്ത് ചെപ്പടി വിദ്യയാണ് കാണിക്കുന്നതെന്നും, കേരളത്തിൽ ഇപ്പോഴും പട്ടിണിയും ദാരിദ്ര്യവുമുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ പോലും തിരുവനന്തപുരം ജില്ലയിൽ പട്ടിണികിടന്ന് ഒരാൾ മരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായി 1,000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. 64,006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയതായും, 331 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകിയതായും, 35,041 കുടുംബങ്ങളെ തൊഴിലുറപ്പിന്റെ ഭാഗമാക്കിയതായും മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചു. പ്രതിപക്ഷം ഭയക്കുന്നത് എന്തിനാണെന്നും, കള്ളം ചെയ്തവർക്ക് മാത്രമേ അങ്ങനെയൊക്കെ ഭയക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.