തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപായി വിവിധ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അർഹതപ്പെട്ടവർക്കും അല്ലാത്തവർക്കും ഇടയിൽ ഒരു വേർതിരിവും കാണിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ വെറും പ്രീണനം മാത്രമാണെന്നും ഇത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് തടസ്സമാകുമെന്നും കോടതി നിരീക്ഷിച്ചു.
പൊതുജനങ്ങളുടെ വികസനത്തിനും റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ നവീകരണത്തിനുമായി പണം ചിലവഴിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഓർമ്മിപ്പിച്ചു. സൗജന്യ ഭക്ഷണം, പാചകവാതകം, വൈദ്യുതി എന്നിവ നൽകാൻ തുടങ്ങിയാൽ ജനങ്ങൾ എന്തിനാണ് ജോലി ചെയ്യേണ്ടതെന്നും അവർ എവിടെ നിന്ന് ജോലി പഠിക്കുമെന്നും കോടതി ചോദിച്ചു. ഇത്തരം നീക്കങ്ങൾ യഥാർത്ഥ രാഷ്ട്രനിർമ്മാണമാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാൾ ദീർഘകാല വികസന പദ്ധതികൾക്കാണ് സംസ്ഥാനങ്ങൾ മുൻഗണന നൽകേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.