അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ സർവകലാശാലയിൽ (Brown University) നടന്ന വെടിവയ്പ്പിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർവകലാശാലയിലെ എഞ്ചിനീയറിങ് വിഭാഗത്തിലാണ് അക്രമി വെടിയുതിർത്തത്. പരീക്ഷ നടന്നുകൊണ്ടിരുന്ന സമയത്താണ് സംഭവം. വെടിവയ്പ്പിനെ തുടർന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ഒരു വലിയ ദുരന്തമാണ് ഒഴിവായത്.
അക്രമി കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനാണെന്ന പ്രാഥമിക സൂചന മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി വ്യാപകമായ തിരച്ചിൽ നടക്കുകയാണ്.
യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. അക്രമിയെ എത്രയും വേഗം പിടികൂടണമെന്ന് അദ്ദേഹം അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു മാസങ്ങളായി യു.എസ്. സർവകലാശാലകളിൽ വെടിവയ്പ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.