നിരോധനത്തിനു പിന്നാലെ കാസർഗോഡ് സീല്‍ ചെയ്തു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പ്രരംഭ ഘട്ടത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന രാസകീടനാശിനി മറ്റൊരിടത്തേക്ക് മാറ്റും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരമാണ് നടപടി.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വര്യമാക്കുന്ന സുപ്രധാന നടപടിയിലേക്ക് കടന്നിരിക്കുന്നത് രാജപുരം, പെരിയ, പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന 1105 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് നിര്‍വീര്യമാക്കുന്നത്. ആദ്യ നടപടിയായി പെരിയയിലെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന 700 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലിലേക്ക് മാറ്റി. രാജപുരത്ത് സൂക്ഷിച്ചിരിക്കുന്ന 405 ലിറ്റര്‍ ദ്രാവക ലായനിയും ചീമേനിയില്‍ സൂക്ഷിച്ചിരിക്കുന്ന ഖര രൂപത്തിലുള്ള എന്‍ഡോസള്‍ഫാനും മറ്റൊരിടത്തേക്ക് മാറ്റി നിര്‍വീര്യമാക്കും. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിലെ വിദഗ്ധ സംഘമാണ് രാസകീടനാശിനി നിര്‍വീര്യമാക്കുന്നത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മിഞ്ചി പദവിയിലെ കശുമാവിന്‍ തോട്ടത്തില്‍ അശാസ്ത്രീയമായി എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടി എന്ന കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ നിലവില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ കേന്ദ്രമീകരണ ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് ഇടങ്ങളിലും സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇവിടെ നിന്ന് മാറ്റി നിര്‍വീര്യമാക്കും.