സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. ചടങ്ങിനിടെ വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചതാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിക്കിടയാക്കിയത്.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രം ഔദ്യോഗികമായി ആലപിക്കുന്നതാണ് കോൺഗ്രസിന്റെ മുൻകാല രീതി. എന്നാൽ ചടങ്ങിനിടെ ഗാനം പൂർണമായി ആലപിക്കുകയാണുണ്ടായത്.
ഗാനം രണ്ട് വരികൾ പിന്നിട്ടതോടെ നിർത്താൻ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കൈകൊണ്ട് ആംഗ്യം കാണിച്ച് നിർദേശിച്ചെങ്കിലും ആലാപനം മുഴുവനായി തുടരുകയായിരുന്നു. വേദിയിൽ നിന്നിരുന്ന നേതാക്കൾക്ക് ഇത് പ്രകടമായ അതൃപ്തിയും അമ്പരപ്പുമുണ്ടാക്കി. സാങ്കേതികമായി സംഭവിച്ച പിഴവാണോ ഇതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തുടർന്ന് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തുകയും പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു.