കൊച്ചി: ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലെ സീറ്റിൽ ചത്ത അണലിയെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു 2.20നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന സർവീസ് തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. സി6 കോച്ചിലെ 27ാം നമ്പർ സീറ്റിലാണു ചത്ത നിലയിലുള്ള പാമ്പിനെ കണ്ടത്. ട്രെയിനിലെ ജീവനക്കാരെത്തി ചത്ത പാമ്പിനെ നീക്കി.തൃപ്പൂണിത്തുറയിൽ നിന്നുള്ള കുടുംബം ഇരുന്ന സീറ്റിലാണ് അണലിയെ കണ്ടത്. ഇവർക്കു സീറ്റ് മാറ്റി നൽകി. റെയിൽവേ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടതിനാൽ പരാതി നൽകിയില്ലെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിൻ സമയത്തു തന്നെ പുറപ്പെട്ടു. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനിൽ അപകടകാരിയായ പാമ്പ് എങ്ങനെ വന്നെന്ന പരിശോധനയിലാണു റെയിൽവേ. മെ
യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. രാത്രിയോടെ മംഗളൂരുവിലെത്തിയപ്പോൾ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു.പാമ്പിനെ കണ്ട സീറ്റിലിരുന്ന യാത്രക്കാരി ശുചിമുറിയിലേക്കു പോയ സമയത്താണ് അടുത്തുള്ളവർ സീറ്റിൽ അണലി കിടക്കുന്നതു കണ്ടത്. ചെറിയ കുട്ടിയാണു തൊട്ടടുത്ത സീറ്റിലിരുന്നിരുന്നത്. ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർ ടിക്കറ്റ് പരിശോധകനെ ഉൾപ്പെടെ വിവരമറിയിച്ചു. ഈ സമയത്ത് പാക്കറ്റിൽ കുപ്പിവെള്ളവുമായി ജീവനക്കാരും കോച്ചിലൂടെ പോയിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിനിന്റെ ശുചീകരണ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. ആ സമയത്തു പാമ്പിനെ കണ്ടിരുന്നില്ലെന്നാണു സൂചന. ചേനത്തണ്ടൻ (റസൽസ് വൈപ്പർ) എന്ന വിഷമുള്ള ഇനത്തെയാണു ചത്ത നിലയിൽ കണ്ടെത്തിയത്.