ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പരക്കെ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി എട്ടിടങ്ങളിൽ സ്ഫോടനം നടക്കുമെന്നാണ് ഖലിസ്ഥാൻ സംഘടനയുടെ പേരിൽ എത്തിയ ഭീഷണിയിൽ പറയുന്നത്. വെള്ളിയാഴ്ച ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.11ന് ഡൽഹി ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. ഹൈക്കോടതിയിൽ സ്ഫോടനം നടന്ന് ഒരു മണിക്കൂറിനു ശേഷം ജില്ലാ കോടതികളിലും സ്ഫോടനം നടക്കും. ഖലിസ്ഥാൻ സംഘടനയുടെ അംഗങ്ങൾ ഡൽഹിയിൽ എത്തിക്കഴിഞ്ഞുവെന്നും ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ജാംനഗർ ഹൗസ്, ഝണ്ഡേവാലൻ ബിൽഡിങ്, സാകേത് ഓഫീസ്, ജില്ലാ മജിസ്ട്രേറ്റ് ഓഫീസ്, ഡൽഹി കന്‍റോൺമെന്‍റ് സബ്-ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്ന മറ്റു സ്ഥലങ്ങൾ. കൂടാതെ ഡൽഹി മെട്രൊയെയും അംബാലയിലേക്കുള്ള തീവണ്ടികളെയും ലക്ഷ്യമിടുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ബോംബ് ഭീഷണി ഉണ്ടായതിനു പിന്നാലെ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഭീഷണി ഉണ്ടായ എല്ലാ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. മുൻകരുതലിന്‍റെ ഭാഗമായി എല്ലായിടങ്ങളിലും അഗ്നിരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.