ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് വാലി ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. അഞ്ച് സൈനികരെ കാണാതായി.റോഡ് നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേർ മരിച്ചത്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
പാസു പാനി ആർമി ക്യാമ്പിലെ രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി. ഏഴ് സൈനികർ അപകടത്തിൽപ്പെട്ടു. ഇവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. അഞ്ചാം ഗ്രനേഡിയേഴ്സിലെ സൈനികരായ ഹവിൽദാർ ഉപേന്ദർ, ജവാൻമാരായ കുന്ദൻ, വിനോദ്, സമുന്ദ, ആദിത്യ എന്നിവരെയാണ് കാണാതായത്. എൻഡിആർഎഫ്, ഐടിബിപി, അരുണാചൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.