രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോവുകയാണെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സാധാരണക്കാരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
പൗരന്മാർക്ക് അച്ചടക്കത്തിന്റെ ക്ലാസ് എടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് പോയിരിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു. രാജ്യത്തെ ജനങ്ങൾ വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് വലയുമ്പോഴും പ്രധാനമന്ത്രി ഇത്തരം യാത്രകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ധനവില വർദ്ധനവ് ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് സർക്കാർ ജനശ്രദ്ധ തിരിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രധാന സാമ്പത്തിക വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാമ്പത്തിക നയങ്ങളാണ് സർക്കാർ പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.