ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളം തെറ്റി വിമാന സർവീസുകൾ. ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി. മൂന്ന് ദിവസത്തേക്ക് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവടങ്ങളിലേക്ക് സർവീസുകൾ ഇല്ല. കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലിറക്കി. യാത്രക്കാർ ഇപ്പോഴും വിമാനത്തിൽ തുടരുകയാണെന്നും സ്ഥിതിഗതികൾ ശാന്തമായാൽ മാത്രമേ ബഹ്റൈനിലേക്ക് യാത്രതുടരൂ എന്നും അധികൃതർ അറിയിച്ചു. സ്ഥിതി സാന്തമായില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ തിരികെ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയോ ചെയ്യേണ്ടി വരും. അതേസമയം ഉച്ചക്ക് കോഴിക്കോട്ടേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലമായതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്നത്.ഈ മാസം 31 വരെ എമിറേറ്റ്സും 24 വരെ ഖത്തർ എയർവേഴ്സും ബഹ്റൈനിലേക്ക് വിമാനം ഷെഡ്യുൾ ചെയ്തിട്ടില്ല. പ്രസ്തുത എയർലൈനുകളിൽ നേരത്തെ ടിക്കെറ്റെടുത്ത, അവധികഴിഞ്ഞ് തിരികെ വരാനിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ ഇത് ബാധിക്കും.
അതേ സമയം ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് എംബസി അറിയിച്ചു. നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.സമീപ ദിവസങ്ങളില്‍ ഇറാനിലെ സ്ഥിതിഗതികള്‍ വഷളായിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. 'ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്ര മാറ്റിവെക്കണം' എംബസി അറിയിച്ചു.