ബംഗളൂരു: പുതിയ കാലത്ത് കാത്തിരിപ്പിനും ക്ഷമയ്ക്കും വലിയ സ്ഥാനമൊന്നും ലഭിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്ന വാർത്തകൾ നമ്മോട് പറയുന്നത്. അത്തരത്തിലൊരു സംഭവമാണ് ബംഗളൂരുവിൽ നിന്ന് പുറത്തുവരുന്നത്. സ്വന്തം പിതാവിനെ ചാക്കിലാക്കി കെട്ടി കൊറിയർ ചെയ്യാൻ ശ്രമിച്ച് യുവതി. വ്യാളികാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊറിയർ സർവീസ് ഓഫിസിലേക്ക് ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും ഭർതൃസഹോദരന്‍റെയുമൊപ്പമാണ് യുവതി എത്തിയത്. കൈയിൽ കരുതിയ വലിയ ചാക്കു കെട്ട് കൊറിയർ ചെയ്യണമെന്നായിരുന്നു ആവശ്യം.
ചാക്കിലെന്താണെന്ന് കൊറിയർ സർവീസിലെ ജീവനക്കാർ ചോദിച്ചെങ്കിലും യുവതിയും കുടുംബവും മൗനം പാലിക്കുകയായിരുന്നു. ഇതേ തുടർന്ന് ജീവനക്കാർ ചാക്ക് തുറന്നപ്പോഴാണ് യുവതിയുടെ അച്ഛൻ അതിൽ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നുവെന്നും ജീവനക്കാർ പറയുന്നു.ഭയന്നു പോയ ജീവനക്കാരോട് തമാശ റീൽ എടുക്കുന്നതിനായാണ് അച്ഛനെ ചാക്കിലാക്കി കൊണ്ടു വന്നതെന്നാണ് യുവതി പറഞ്ഞത്.
ഉഗഡി, റംസാൻ സീസണിൽ ബസ് ടിക്കറ്റുകൾ ലഭിക്കാത്ത അവസ്ഥയാണെന്നും അതിനേക്കാൾ ഭേദം ആളുകളെ കൊറിയർ ചെയ്യുന്നതുമാണെന്നും കാണിച്ചു കൊണ്ടുള്ള ഒരു വിഡിയോയാണ് എടുക്കാൻ ശ്രമിച്ചതെന്നുമാണ് യുവതി വാദിച്ചത്.തങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ സാഹചര്യത്തിൽ അച്ഛനെ കൊറിയർ ചെയ്യണമെന്ന് യുവതി ആവശ്യപ്പെടുകയും തർക്കിക്കുകയും ചെയ്തതോടെ ജീവനക്കാർ പൊലീസിനെ ബന്ധപ്പെട്ടു. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം മേലാൽ ഇതു പോലുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് താക്കീത് നൽകി പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. തൊട്ടു പിന്നാലെ ചെയ്തതു തെറ്റായെന്ന് അംഗീകരിച്ചു കൊണ്ട് മാപ്പു പറയുന്ന ഒരു വിഡിയോയും ഇവർ പുറത്തു വിട്ടു.
അച്ഛനെ ചാക്കിലാക്കി നടുക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം