ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന ഹർജികൾ സുപ്രീം കോടതി തിങ്കളാഴ് പരിഗണിക്കും. ഹർജികൾ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ റിവ്യൂ ഹർജികൾ ഉൾപ്പെടെയാണ് പരിഗണനയ്ക്ക് എത്തുക. നാൽപത്തി നാലാമത്തെ കേസായി പരിഗണനയ്ക്ക് എത്തും. ഒമ്പത് അംഗ ബെഞ്ച് രൂപീകരിക്കുന്നതിലും തീരുമാനം ഉണ്ടാകും.
7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമുള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2019-ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹർജികളിൽ വാദം നടക്കുമോ എന്നത് ശ്രദ്ധേയമാണ്. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു സംസ്ഥാന സർക്കാർ.