Share this Article
News Malayalam 24x7
വീണ ജോർജിനെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ജോർജ് ജോസഫ്
Veena George

ആരോഗ്യ മന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഓർത്തഡോക്സ് സഭ മുൻ സഭാ സെക്രട്ടറിയുമായ ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കാണ് അദ്ദേഹം കത്ത് നൽകിയത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

അടുത്ത കാലത്തുണ്ടായ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരുന്നു. ഈ പരിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും മന്ത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും വിശ്രമം ആവശ്യമാണെന്നുമാണ് ജോർജ് ജോസഫിന്റെ നിലപാട്. വീണാ ജോർജുമായി അടുത്ത ബന്ധമുള്ള ചില പാർട്ടി നേതാക്കളോടും ജില്ലാ കമ്മിറ്റി അംഗങ്ങളോടും അദ്ദേഹം നേരിട്ടും ഈ ആവശ്യം അറിയിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വീണാ ജോർജിനെ ആറന്മുളയിൽ തന്നെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു പാർട്ടി പ്രാഥമികമായി തീരുമാനിച്ചിരുന്നത്. കോൺഗ്രസിന്റെ പക്കൽ നിന്നും വീണാ ജോർജ് പിടിച്ചെടുത്ത ഈ സീറ്റിൽ മൂന്നാം വട്ടവും വിജയം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാൽ, അപ്രതീക്ഷിതമായി ലഭിച്ച കത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം ഈ വിഷയം ചർച്ച ചെയ്തു. മന്ത്രി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ജോർജ് ജോസഫിന്റെ അപേക്ഷ ഗൗരവമായി ചർച്ച ചെയ്തേക്കും.


2016-ലാണ് മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് വീണാ ജോർജ് പുതുമുഖമായി ആറന്മുളയിൽ മത്സരിക്കാനെത്തിയത്. ആ തിരഞ്ഞെടുപ്പിൽ വിജയിച്ച അവർ 2019-ൽ പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2021-ൽ വീണ്ടും ആറന്മുളയിൽ നിന്ന് വിജയിച്ച് രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു.


മന്ത്രിയുടെ സ്ഥാനാർത്ഥിത്വത്തിൽ മാറ്റം വരുത്തിയാൽ ആറന്മുളയിൽ പകരം ആര് എന്നതിനെക്കുറിച്ച് പാർട്ടി വൃത്തങ്ങൾക്കിടയിൽ ഇതിനകം തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഈ കാര്യത്തിൽ നിർണ്ണായകമാകും.









നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories