Share this Article
News Malayalam 24x7
നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി; എ.ഐ.സി.സി നിരീക്ഷകരുടെ പ്രതികരണം ‘റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു
വെബ് ടീം
posted on 08-05-2026
1 min read
AICC

തിരുവനന്തപുരം:കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തീരുമാനത്തിനായി കേരളത്തിലെത്തി പിന്തുണ ശേഖരിച്ച എഐസിസി നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് നൽകിയത്. രാഹുൽ ഗാന്ധി ഡൽഹിയിലുണ്ടായിരുന്നില്ല. ഹരിയാനയിലുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാൽ മാത്രമേ റിപ്പോർട്ടിൽ കൂടിയാലോചന നടക്കൂ. അതേ സമയം  കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും രാത്രി ഡല്‍ഹിയിലെത്തും. ഹൈക്കമാന്റുമായുള്ള ചര്‍ച്ച നാളെ. പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും.മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ എതിരെ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തി.

NATURAL CHOICE വി ഡി എന്നാണ് തിരുവനന്തപുരത്ത് സതീശന്‍ അനുകൂലികള്‍ ഉയര്‍ത്തിയ പോസ്റ്റര്‍. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്ന് മറ്റൊരു പക്ഷം. എംഎല്‍എ ഹോസ്റ്റല്‍, വെള്ളയമ്പലം, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോസ്റ്റര്‍ യുദ്ധമുണ്ട്. കെപിസിസിക്ക് മുന്നില്‍ സ്ഥാപിച്ച കെസി അനുകൂല പോസ്റ്ററില്‍ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു. നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന പേരില്‍ എറണാകുളം, കണ്ണൂര്‍, കോട്ടയം തിരുവനന്തപുരം ജില്ലകളില്‍ ശക്തി പ്രകടനത്തിന് ആഹ്വാനം ചെയ്തു.

കോട്ടയത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് മധ്യവയസ്‌കന്‍ നടുറോട്ടില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി അടിമാലിയിലും മാങ്കുളത്തും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories