സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ (മോഡിഫിക്കേഷൻ) സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) വേഗത്തിലാക്കി. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഈ റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചേക്കുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഈ വിഷയത്തിൽ വിശദമായ പഠനം ആരംഭിച്ചത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് നിലവിൽ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാമെന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പ്രത്യേകം വർഗ്ഗീകരണം ഉണ്ടായിരിക്കും.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടായിരിക്കും ഇളവുകൾ അനുവദിക്കുക. അതേസമയം, കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീം കോടതിയുടെ മുൻ വിധികളും സംസ്ഥാന സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും കണക്കിലെടുക്കാതെയുള്ള യാതൊരു ഇളവുകളും അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതിനാൽ, നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാത്ത രീതിയിലായിരിക്കും റിപ്പോർട്ട് അന്തിമമാക്കുക.