നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) കടുത്ത വിമർശനവുമായി സുപ്രീംകോടതി. മുൻകാലങ്ങളിലുണ്ടായ ഗുരുതരമായ വീഴ്ചകളിൽ നിന്നും എൻ.ടി.എ ഒരു പാഠവും പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.ടി.എയ്ക്കും, പരീക്ഷാ പരിഷ്കരണ സമിതി അധ്യക്ഷനായ മുൻ ഐ.എസ്.ആർ.ഒ മേധാവി ഡോ. കെ. രാധാകൃഷ്ണനും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും സമർപ്പിച്ച സംയുക്ത ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
കേസിൽ കേന്ദ്ര സർക്കാർ, എൻ.ടി.എ, സി.ബി.ഐ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുൻപ് പരീക്ഷാ ക്രമക്കേടുകൾ ഉണ്ടായതിനെ തുടർന്ന് രൂപീകരിച്ച നിരീക്ഷണ സമിതി ഇതുവരെ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞു. കൂടാതെ, നിലവിലെ പരീക്ഷാ രീതികളിൽ മാറ്റം വരുത്തി സുരക്ഷിതമായ ഓൺലൈൻ പരീക്ഷാ രീതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ ആരായാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.