മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ നടപടികളിൽ സംസ്ഥാന സർക്കാരിന് താൽക്കാലിക ആശ്വാസം. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി സർക്കാരിന് രണ്ടാഴ്ചത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.
എന്നാൽ, സമയം അനുവദിച്ചെങ്കിലും സുപ്രീം കോടതിയുടെ കുടിയൊഴിപ്പിക്കൽ ഉത്തരവ് നടപ്പിലാക്കിയേ തീരൂ എന്ന് ഹൈക്കോടതി കർശനമായി വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരെ തിങ്കളാഴ്ചയ്ക്കകം ഒഴിപ്പിക്കണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മുൻസിഫ് കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ സർക്കാരിന് ആശ്വാസമായത്.
അനുവദിച്ച രണ്ടാഴ്ചത്തെ സമയ പരിധിക്കുള്ളിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സമാധാനപരമായ രീതിയിൽ കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.