പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശി തെലങ്കാനയിൽ അറസ്റ്റിലായി. യു.പിയിലെ ഗാസിയാബാദ് സ്വദേശിയായ ജയ്ദ് ഖാനെയാണ് തെലങ്കാനയിലെ മേഡ്ചൽ പോലീസ് പിടികൂടിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി ഐ.എസ്.ഐയുമായി ബന്ധപ്പെടാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയിൽ നിന്നും രണ്ട് വ്യാജ പിസ്റ്റളുകൾ പോലീസ് കണ്ടെടുത്തു. കൂടാതെ, ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ചാരസംഘടനയുമായി നടത്തിയ ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, കോൾ റെക്കോർഡുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത മേഡ്ചൽ പോലീസ്, ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ്യം വിട്ട മറ്റാരെങ്കിലും ഇയാൾക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.