പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തയും മുതിർന്ന തൃണമൂൽ കോൺഗ്രസ് (TMC) നേതാവുമായ കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്‌സഭയിലെ ടി.എം.സി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കാകോലിയെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജി പ്രഖ്യാപനം.
പാർട്ടിയുടെ ബാരാസത് സംഘടനാ ജില്ലാ അധ്യക്ഷ പദവി, മഹിളാ വിങ് അധ്യക്ഷ സ്ഥാനം എന്നിവയാണ് കാകോലി ഒഴിഞ്ഞത്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും ഭരണതലത്തിലെ അഴിമതിയും ചൂണ്ടിക്കാണിച്ചാണ് താൻ രാജി സമർപ്പിക്കുന്നതെന്ന് കാകോലി വ്യക്തമാക്കി. കൂടാതെ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ 'ഐ-പാക്കിനെതിരെയും' (I-PAC) ഇവർ കടുത്ത വിമർശനമുയർത്തി.
പുറത്തുനിന്നുള്ള ഇത്തരം ഏജൻസികളെ വിശ്വസിക്കുന്നതിന് പകരം മമത ബാനർജി പാർട്ടിയോട് വിശ്വസ്തത പുലർത്തുന്ന സാധാരണക്കാരായ പ്രവർത്തകരെ വിശ്വസിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബാരാസത് മണ്ഡലത്തിൽ പാർട്ടിയുടെ പ്രകടനം മോശമായതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ഇവർ വിശദീകരിക്കുന്നുണ്ടെങ്കിലും, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇവർ എം.പി സ്ഥാനം കൂടി രാജിവെച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.