പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ടിയിരുന്ന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സബ് ഇൻസ്‌പെക്ടർ (എസ്.ഐ) ഉൾപ്പെടെ ആറ് പോലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ബംഗളൂരു സൗത്ത് എസ്.പി ആർ. ശ്രീനിവാസാണ് പോലീസുകാർക്കെതിരെ നടപടിയെടുത്തത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് ഇവരെ സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത്.
മേയ് 10-ന് ബംഗളൂരു സൗത്ത് വഡേരഹള്ളി ഗേറ്റിന് സമീപമാണ് സംഭവം ഉണ്ടായത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് കുപ്പറെഡ്ഡി കേരെക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പെട്ടി കണ്ടെത്തുന്നത്. ഇത് പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, കർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ ടൈം ക്ലോക്ക്, എൽ.സി.ഡി ഡിസ്പ്ലേ എന്നിവയാണ് പെട്ടിയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല