തിരുവനന്തപുരത്ത് വിദേശ മലയാളിയുടെ ജവഹർ നഗറിലെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.അനന്തപുരി മണികണ്ഠൻ വ്യവസായി അനിൽ തമ്പി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
യു.കെയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് ഭൂമിയും 6,000 ചതുരശ്രയടി വിസ്തീർണമുള്ള വീടും വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടത്തിലൂടെ വെണ്ടറായ മണികണ്ഠൻ അനിൽ തമ്പിക്ക് കൈവശപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇതിന് രണ്ടുകോടി രൂപ മണികണ്ഠന്റെയും ഒരു കോടി രൂപ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. മുൻകൂറായി 40 ലക്ഷം രൂപയും കൈപ്പറ്റി. ഇതുപയോഗിച്ച് മണികണ്ഠൻ കടങ്ങൾ വീട്ടുകയും പുതിയ വീടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സബ് രജിസ്ട്രാറെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡോറയായി ആൾമാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത, ഡോറയുടെ ചെറുമകളെന്ന പേരിൽ രജിസ്ട്രാർ ഓഫീസിൽ ഹാജരായ പുനലൂർ സ്വദേശി മെറിൻ ജേക്കബ്,ആൾമാറാട്ടത്തിന് സഹായിച്ച സുനിൽ,വെണ്ടർ മണികണ്ഠൻ അനുജൻ മഹേഷ്, സെയ്മാലി എന്നിവരടക്കം എട്ടുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.