ഇറാനും പശ്ചിമേഷ്യൻ രാജ്യങ്ങളും നടത്തിയ അഭ്യർത്ഥന മാനിച്ച് ഇറാനെതിരായ കനത്ത സൈനിക ആക്രമണ നീക്കം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ വേഗത്തിൽ ഒരു കരാറിലെത്താൻ സാധിക്കുമെങ്കിൽ ഇറാന്റെ ഭാവി കരുതി ആക്രമണം പൂർണ്ണമായും ഒഴിവാക്കുമെന്നാണ് ട്രംപിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള കരാറിലെ പ്രധാന വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കാണുന്ന ഏറ്റവും വലിയ ആക്രമണം ഈ ആഴ്ച ഇറാനെതിരെ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ, അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാൻ, തുർക്കി എന്നിവ വഴി ഇറാൻ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. പാക് പട്ടാള മേധാവി അസിം മുനീർ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ച നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ നിലപാടുകളിൽ ഇസ്രായേൽ ഒപ്പമുണ്ടെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' അറിയിച്ചു.