12 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി പൂക്കൾ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ഗൂഡല്ലൂരിലും പരിസര മലനിരകളിലും പൂത്തുലഞ്ഞു. പശ്ചിമഘട്ട മലനിരകളോട് ചേർന്നുള്ള ഗൂഡല്ലൂർ, നാടുകാണി മേഖലകളിലെ മനോഹര കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കേറിയതോടെ, പ്രദേശത്ത് കാട്ടാന ഭീഷണി കണക്കിലെടുത്ത് നാടുകാണി വനമേഖലയിലേക്ക് വനവകുപ്പ് പ്രവേശന വിലക്ക് ഏർപ്പെടുത്തി.
മഴയ്ക്ക് പിന്നാലെ പച്ചപ്പണിഞ്ഞ മലഞ്ചെരുവുകളിൽ വിരിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞി കാണാൻ കേരളം, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്.
എന്നാൽ നാടുകാണി വനമേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം രൂക്ഷമായതിനാലാണ് സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി വനവകുപ്പ് പ്രവേശനം നിരോധിച്ചത്. വിലക്കുണ്ടായിട്ടും ചില സഞ്ചാരികൾ വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി ചിത്രങ്ങളും സെൽഫികളും പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതോടെ വനപാലകർ മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. വിലക്ക് ലംഘിച്ച് വനത്തിനുള്ളിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.