Share this Article
News Malayalam 24x7
'മല എലിയെ പ്രസവിച്ച പോലെ'; ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനയെ പരിഹസിച്ച് കെ എന്‍ ബാലഗോപാല്‍
വെബ് ടീം
posted on 18-05-2026
1 min read
K N BALAGOPAL

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ തീരുമാനം മല എലിയെ പ്രസവിച്ചതുപോലെയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നുവെന്നും ബാലഗോപാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ദ്ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ലെന്നും കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3000 രൂപയുടെ ആകെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. അംഗന്‍വാടി, പ്രീ പ്രൈമറി, സ്‌കൂള്‍ പാചക തൊഴിലാളി, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനൊപ്പം ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കി.ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വര്‍ദ്ധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വര്‍ഷ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാര്‍ത്ഥ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories