ലക്നൗ: ഉത്തർപ്രദേശിൽ സരയൂ നദിക്കരയിൽ കുളിക്കുന്നതിനിടെ യുവാവിനെ മുതല ആക്രമിച്ചു നദിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഗ്രേറ്റർ നോയിഡ സ്വദേശിയായ 30കാരനായ ദീപക് ശർമ്മയാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദീപക് ശർമ, ഭാര്യാമാതാവായ ഊർമിള ദേവിയുടെ മരണത്തെത്തുടർന്ന് ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലേക്കു പോയിരുന്നു.ചിതയൊരുക്കാൻ നദീതീരത്തു കുഴിയെടുക്കാൻ സഹായിച്ച ശേഷം ദീപക് ശർമ കുളിക്കാനായി നദിയിലിറങ്ങി. ഈ സമയം വെള്ളത്തിനടിയിൽനിന്നു പെട്ടെന്ന് ഉയർന്നുവന്ന ഒരു മുതല അദ്ദേഹത്തിന്റെ തലയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ചിതയൊരുക്കാൻ എത്തിയവർ ദീപക് ശർമയോടു നദിയിലിറങ്ങരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ രാജേഷ് ശുക്ല മാധ്യമപ്രവർത്തകരോടു പറഞ്ഞു.സമീപത്തുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഗ്രാമീണരും പ്രാദേശിക തോണിക്കാരും തെരച്ചിൽ നടത്തിയെങ്കിലും ദീപക് ശർമയെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് പോലീസും ജില്ലാ ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി. റവന്യൂ വകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തെരച്ചിലിനായി ലക്നോവിൽ നിന്നും സംസ്ഥാന ദുരന്ത നിവാരണ സേനയെ സ്ഥലത്തേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്.