നീണ്ട കാത്തിരിപ്പിനും കണ്ണീരൊഴുക്കിയുള്ള പോരാട്ടങ്ങൾക്കും ഒടുവിൽ ആശാ വർക്കർമാർക്ക് ചരിത്രവിജയം. ഓണറേറിയവും ഫിക്സഡ് ഇൻസെന്റീവും വർദ്ധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പായസം വിതരണം ചെയ്ത് തങ്ങളുടെ വിജയം ആഘോഷമാക്കി. മുൻ സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ 266 ദിവസങ്ങളായി രാപ്പകൽ സമരം നടത്തിയ ശേഷമാണ് നിലവിലെ യുഡിഎഫ് സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം ആശാ പ്രവർത്തകരുടെ ആകെ പ്രതിമാസ വരുമാനത്തിൽ 6,000 രൂപയുടെ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പ്രതിമാസ ഓണറേറിയം 7,000 രൂപയിൽ നിന്നും 12,000 രൂപയായും (5,000 രൂപയുടെ വർദ്ധനവ്), ഫിക്സഡ് ഇൻസെന്റീവ് 2,000 രൂപയിൽ നിന്നും 3,000 രൂപയായും (1,000 രൂപയുടെ വർദ്ധനവ്) ഉയർത്തിയിട്ടുണ്ട്.
തങ്ങളുടെ കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഈ വലിയ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു പ്രതികരിച്ചു. മുടി മുറിച്ചും രാപ്പകൽ പട്ടിണി കിടന്നും നടത്തിയ സമരത്തിനൊടുവിലാണ് ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ തങ്ങളുടെ സമരപ്പന്തലിലെത്തി നൽകിയ വാഗ്ദാനമാണ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതോടെ അദ്ദേഹം പാലിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ അന്തിമ ആവശ്യമായ 21,000 രൂപ മിനിമം വേതനം എന്ന ലക്ഷ്യം നേടുന്നതുവരെയുള്ള പോരാട്ടങ്ങളുടെ ആദ്യ ചുവടുവെപ്പായി ഈ വിജയത്തെ കാണുന്നതായും ആശാ പ്രവർത്തകർ വ്യക്തമാക്കി.